Monday, June 01, 2015

മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ

മറവിയുടെ
പൊറുതിയില്ലാത്തവര്‍
മുറിവുകളെപ്പറ്റി
ജീവിച്ചുകൊണ്ടിരിക്കുന്നു.

മുറിവുകള്‍ എന്നാണ്
മുറിവുകളെ എന്നാണ്
മുറിവുകളേ എന്നുമാണ്

ഓരോ മുറിവും
ഒരു ജീവിയാണ്.
അതേറ്റയാളില്‍
അയാളല്ലാതെ ജീവിക്കുന്ന
മറ്റൊരു ജീവി,

ഏറ്റയാളും
ഏല്‍പ്പിച്ചയാളും
ചേര്‍ന്ന് രൂപപ്പെട്ട
ജനിതകമുള്ളത്.

ഒന്നിലധികം

എല്ലാം
വിഭജിക്കപ്പെട്ടിരിക്കുന്നു

ഉദാഹരണത്തിന് / വെറും ഹരണത്തിന് ,

വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ്
മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍

മനസ്സിലായിട്ട്
പേടിക്കുന്നവര്‍ / ഹരം പിടിക്കുന്നവര്‍

മനസ്സിലാവാഞ്ഞിട്ട്
ബോറടിക്കുന്നവര്‍ / കെറുവിക്കുന്നവര്‍

ആ വിഷം കുടിച്ച്
ജീവിക്കുന്നവര്‍ / മരിക്കുന്നവര്‍

എന്നിങ്ങനെ / എന്നങ്ങനെ
വിഭജിതം / വിയോജിതം
വിഷാദലിപ്തം / വിശ്വാകാരം

പലനിലകളില്‍

മുന്തിയ ഇനം
അമിട്ടുകള്‍ പോലെ
പലനിലകളിലേക്ക്
ഉയര്‍ന്ന് വളര്‍ന്ന്
പൊട്ടിത്തെറിക്കുന്ന
അഭാവങ്ങളുണ്ട്,
ആത്മഹത്യകളുണ്ട്,
അവഗണനകളുമുണ്ട്

അല്ലെങ്കില്‍

കാട് തുടങ്ങുന്നതിന്റെ
അതിര്‍ത്തിയിലൊരിടത്തെ
വിദൂരഗ്രാമങ്ങളിലൊന്നില്‍
വൈദ്യുതിയെത്തിക്കാനുള്ള
സന്നദ്ധപ്രവര്‍ത്തനത്തിന്
ഇറങ്ങിത്തിരിച്ചൊരാളാണ്
നിങ്ങള്‍

അല്ലെങ്കില്‍
തന്റെ അലച്ചിലുകളുടെ
ക്ഷീണങ്ങളിലൊന്നില്‍
വഴിയരികില്‍ കാറ്റിലാടുന്ന
കണ്ണാന്തളിപ്പൂക്കളെ
നോക്കിനിന്നപ്പോള്‍
നഗരത്തിലെ
ത്രസിപ്പിക്കുന്ന ഏകാന്തതയുടെ
നാഡിമിടിപ്പിനെപ്പോലെയൊന്നിനെ
അയാള്‍ക്ക്
ഓര്‍മ്മ വന്ന
ആ നിമിഷമാണ്
നിങ്ങള്‍

നോക്കൂ,
നിങ്ങള്‍ വേറൊരാളാണ്
വേറൊരു ജീവിയാണ്
വേറൊരു സ്ഥലമാണ്
വേറൊരു വികാരമാണ്
എന്നൊക്കെ പറയുന്നതിന് പകരം
നിങ്ങള്‍ ഒരു നിമിഷമാണ്,
സന്ദര്‍ഭമാണ് എന്നൊക്കെ
പറയുകയാണിവിടെ

നിങ്ങള്‍ ഇതൊന്നും
വിശ്വസിക്കാനോ
അംഗീകരിക്കാണോ പോകുന്നില്ലെന്ന്
നിങ്ങളെക്കാളും നന്നായി
എനിക്കറിയാം,
ഞാന്‍ തര്‍ക്കിക്കുന്നില്ല

ഇതൊന്നും ഇങ്ങനെയൊന്നും
അല്ലെങ്കില്‍ത്തന്നെയും
പ്രത്യേകിച്ചൊന്നുമില്ലല്ലോ അല്ലേ ?

വെല്ലുവിളിക്കുന്നു.

നിറങ്ങളുടെ
തുരങ്കങ്ങളിലൂടെ
ചെറിയ ചെറിയ
ചലനങ്ങള്‍ വിതച്ച്
ചിത്രം
കടന്നുകളയുന്നു.

എനിക്കറിയാം
അതിനെങ്ങോട്ടാണ്
പോകേണ്ടതെന്ന്.

ഇല്ലെന്ന്
തെളിയിക്കാമോ ?

രാത്രി പകലിനോട്

ഏറ്റവും മൂര്‍ച്ചയുള്ളവ
രാത്രിയുടെ അരികുകള്‍

ഓരോ പകലിനെയും അത്
പലതായി മുറിച്ചുവെയ്ക്കുന്നു

പലപല വലിപ്പങ്ങളില്‍
പലപല ചായ്‌വുകളില്‍
പലപല പടുതികളില്‍

അര്‍ത്ഥമുള്ളതെന്ന്
അര്‍ത്ഥമില്ലാത്തതെന്ന്
അര്‍ത്ഥം വേണ്ടാത്തതെന്നുമുള്ള
കഷണങ്ങളായി

മുറിച്ച്
മുറിച്ച്
തള്ളുന്നു

മടിക്കുറിപ്പ്

മടിയുടെ
മലിനമായ ആനന്ദം
മനസ്സിനെ
കുറ്റബോധങ്ങളുടെ
കാര്‍ണിവലാക്കുന്നു.
ഈ കോലാഹലത്തിനിടയില്‍,
വിചിത്രവേഷങ്ങളുടുത്ത്,
മുഖം‌മൂടികളിട്ട്,
തിരക്കിലൊളിച്ച്,
തുള്ളിയോടി നടക്കുന്നു
മനഃസാക്ഷി.

അറിയാത്ത

രാത്രി വഴിയിലൂടെ
അയാള്‍ നടക്കുമ്പോള്‍

അകലെയേതോ വലിയ
യന്ത്രമിരമ്പുന്നതിന്റെ ഒച്ച
കാതിലലച്ചെത്തുന്നു

എന്തുപണിയുന്നതെന്നോ
എവിടെ പണിയുന്നതെന്നോ
അറിയുന്നില്ലയാള്‍ക്കെങ്കിലും,
തൊട്ടുമുന്നില്‍ വഴിയിലുള്ള
പരിചയമുള്ളവയെക്കാളൊക്കെ
കനത്ത സാന്നിദ്ധ്യമാവുന്നു
ഒച്ച-മുഴക്കം-ഇരമ്പം,
അകലെനിന്ന്
അറിയാത്തതില്‍ നിന്ന്
അറിയാത്തൊരിടത്ത് നിന്ന്
അയാള്‍ക്ക് ചുറ്റും

രാത്രിയിലൂടെ
അയാള്‍ നടക്കുന്നപോലെ
ഒച്ചയിലൂടെയും
അയാള്‍ നടക്കുന്നു

ഒളിപ്പോര്

മനസ്സിന്
മനസ്സിന്റെ
ഒളിത്താവളമാവാന്‍
കഴിയുന്നുണ്ട്.
എന്റെ യുദ്ധത്തില്‍
തോല്‍ക്കാനതിന്
മനസ്സില്ലെന്ന് തോന്നുന്നു.

സെന്റ് സെവാഗ്

വീരേന്ദര്‍ സെവാഗിന്റെ
ഒന്നിനെയും കൂസാത്ത ഷോട്ടുകള്‍
കണ്ടുനില്‍ക്കുന്നവരെയും
കളിച്ചുനില്‍ക്കുന്നവരെയും
അസ്തപ്രജ്ഞരാക്കിക്കൊണ്ട്
ആരും ഒരിക്കലും
ഒട്ടും ഊഹിച്ചിട്ടില്ലാത്ത
വഴികളിലൂടെ, വിധങ്ങളിലൂടെ
കളിക്കുന്നതിന്റെയും
കളി കാണേണ്ടതിന്റെയും
ധാരണകളെ/മുന്‍‌വിധികളെ
തലങ്ങും വിലങ്ങും
അപ്രസക്തമാക്കുന്നതുപോലെ

പ്രണയിക്കുന്നവരുടെ
കണ്ണുകളിലുണ്ടാകുന്ന വെളിച്ചങ്ങള്‍
ലോകത്തിന്റെ പഴഞ്ചന്‍ വെളിച്ചങ്ങളെ
നോക്കുകുത്തികളാക്കുന്നു.

അയാള്‍ അതിര്‍ത്തി കടത്തിയ പന്ത്
എടുത്തുകൊണ്ടുവരികയും
അയാളുടെ ദാക്ഷിണ്യമില്ലാത്ത ഭാവനയിലേക്ക്
വീണ്ടും എറിഞ്ഞുകൊടുക്കുകയും
അയാള്‍ എന്തെങ്കിലും അബദ്ധം ചെയ്യുമെന്ന്
കാത്തിരിക്കുകയും ചെയ്യുന്ന
എതിര്‍ടീ‍മാവുകയാണ്
ലോകത്തിന്
പ്രണയത്തിനെതിരെ
ചെയ്യാനാവുന്നത്

പരിചയപ്പെടുന്നു

എവിടെ നിന്നാണ്?
- എന്റെ കുട്ടിക്കാലത്ത് നിന്ന്.
അതല്ല, ഏത് സ്ഥലമെന്നാണ്?
- കാലവും ഒരു സ്ഥലമാണ്,
നിങ്ങൾക്കറിയാഞ്ഞിട്ടാണ്.

Swing and a miss

വീശിയ ബാറ്റില്‍
കൊള്ളുകയേ ചെയ്യാതെ
പന്ത് പോയിക്കഴിഞ്ഞ്
ബാറ്റുചെയ്യുന്നയാള്‍
വായുവിലൊന്നുകൂടി
അതേ ചേലില്‍ വീശി
ഇങ്ങനെയായിരുന്നെന്ന്
വിശദീകരിക്കാന്‍
ശ്രമിക്കുന്നപോലെ
ജീവിക്കാതിരുന്ന ജീവിതം
ജീവിക്കുമായിരുന്നതിങ്ങനെയെന്ന്
വാക്കുകളുടെ വീശലുകള്‍
വാക്യങ്ങളില്‍

Friday, January 09, 2015

തിരുത്ത്

വീട്ടില്‍ തിരിച്ചെത്തി
വാതില്‍ തുറന്നപ്പോള്‍

അടക്കാന്‍ മറന്ന
ജനാലയിലൂടെ
അകത്തുവന്നിരിപ്പുണ്ട്
ഒരു പൂമ്പാറ്റ

അല്ലല്ല,
തുറന്നുവെച്ച
ജനാലയിലൂടെ
അകത്തുവന്നതാണ്
പൂമ്പാറ്റയെന്ന്

പൊടുന്നനെയതിന്റെ
പറക്കം
എന്റെ മറവിയെ
സൌന്ദര്യത്തിലേക്ക്
ചെറുതായൊന്ന്
തിരുത്തിക്കളഞ്ഞു

Bio-data

എന്റെ
ആനന്ദമളക്കാനുള്ള
യന്ത്രമാണ്
ഞാന്‍

എന്റെ
സങ്കടങ്ങളെ സമാഹരിക്കുന്ന
സാങ്കേതികവിദ്യയുമാണ്
ഞാന്‍

എന്റെ
പരാജയങ്ങള്‍ക്ക്
പ്രവര്‍ത്തിക്കാനാവശ്യമായ
ഇന്ധനവും
ഞാന്‍

ഇതൊക്കെ കണ്ട്
ജീവനില്ലാത്തതേ എന്ന്
എന്നെ ശകാരിക്കാന്‍
വേറൊരു ഞാനുണ്ടെന്ന്
എന്റെ മനസ്സ് പറയുന്നു

തല്‍ക്കാലം
ഞാനത് വിശ്വസിക്കുന്നു.

സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത

വ്യത്യസ്തതയാര്‍ന്ന ജീവിതം
അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല

ചെറിയ ചില വ്യത്യസ്തതകളെ
ചിലനേരങ്ങളിലെങ്കിലും
നിങ്ങളുടെ ജീവിതത്തില്‍
പങ്കെടുക്കാനനുവദിച്ചാല്‍ മതി

ഉദാഹരണമായി ഇതുതന്നെ നോക്കൂ:
ഞാന്‍ എന്റെ ഫോണില്‍
രാവിലെയുണരാന്‍ അലാറം വെയ്ക്കുന്നത്
5:37, 6:12, 7:03 എന്നൊക്കെയാണ്,
അലാറം അടിക്കുമ്പോള്‍
കുറച്ചുകൂടി കഴിയട്ടേ എന്ന് സ്നൂസ് ചെയ്യുന്നത്
13 മിനുട്ട്, 22 മിനുട്ട് എന്നൊക്കെയുമാണ്.

നിങ്ങള്‍ ജീവിക്കുന്ന സമയമേഖലയില്‍
ആരും പ്രത്യേകിച്ച് ഗൌനിക്കാനിടയില്ലാത്ത
5:37 നെയോ 6:12 നെയോ
നിങ്ങളുടെ ചേതമില്ലാത്ത ഒരു പരിഗണന
പ്രധാനപ്പെട്ട ഒന്നാക്കുന്നതെങ്ങനെയെന്ന് നോക്കൂ

ഇത് നിങ്ങളെ
തികച്ചും മൌലികമായൊരു കാര്യം ചെയ്യുന്ന
വ്യതിരിക്ത വ്യക്തിത്വമാക്കുന്നതായി
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ ?

ശരിക്കും എഴുത്തുകാരൊക്കെ
ഇങ്ങനെയൊക്കെത്തന്നെയല്ലേ ചെയ്യേണ്ടത് ?

ആയിരക്കണക്കിന് നിമിഷങ്ങളില്‍ നിന്ന്
ആരും മനസ്സിലെടുക്കാത്ത ഒരു നിമിഷത്തെ
എന്തിനെന്ന് കൃത്യമായറിയാത്ത കാരണങ്ങളാല്‍
പ്രധാനപ്പെട്ട എന്തിനോ വേണ്ടി തിരഞ്ഞെടുക്കുന്ന
ഈ കിറുക്കിലെ കൃത്യത പോലെയൊക്കെ..

ഉ(ൾ)ഭയം

എന്തെങ്കിലുമോർമ്മവരുമ്പോൾ
വേദനിക്കുമല്ലോയെന്നും
എന്തെങ്കിലും വേദനിക്കുമ്പോൾ
ഓർമ്മവരുമല്ലോയെന്നും
പേടിച്ച് പേടിച്ചാണ് ...

ആയതിനാല്‍

1
സ്നേഹം
മരണത്തിന്‍റെ
ഇന്ദ്രിയമാണ്

2
മനസ്സ്
നശ്വരതയുടെ
കീബോര്‍ഡാണ്

3
ജീവിതം
ജീവിതത്തിന്‍റെ
റണ്ണര്‍ അപ്പാണ്

4
1, 2, 3 എന്നിവ
സത്യവും നുണയുമാണ്

തിരക്ക്

എത്രയെത്ര
നിശ്ചലതകളില്‍
പങ്കെടുക്കേണ്ടതിന്റെ
തിരക്കുണ്ട്,
ഓരോ നിമിഷത്തിനും

മൂന്ന്‍ പൌരതന്ത്ര ഹൈക്കുകള്‍

1
ഗാന്ധി
പ്രതിമ
നിശ്ചലത

2
സൌദി അറേബ്യ
ഉത്തര കൊറിയ
സംഘിരാജ്യം

3
ജ്യോതിഷം
ഹോമിയോപ്പതി
സദാചാരം

ഇനി

കരയാന്‍ വിങ്ങിനില്‍ക്കുന്ന
ഒരാളിനെ
കെട്ടിപ്പിടിക്കുന്നപോലെ
ഈയെഴുതിവരുന്നതിനെ
നീ
മനസ്സിലാക്കണം
ഒറ്റയ്ക്കല്ല എന്നുംകൂടി
അതിന്റെ അര്‍ത്ഥത്തിലേക്ക്
ചേരുന്നുണ്ടാവട്ടെ

ആ....?

ആശകളുടെ ആകൃതിയാണോ
ആശയങ്ങളുടെ ആകൃതി ?

ആനന്ദത്തിന്റെ ആവൃത്തിയാണോ
ആത്മാവിന്റെ ആവൃത്തി ?

ആത്മനിന്ദയുടെ ആഴമാണോ
ആത്മവിശ്വാസത്തിന്റെ ആഴം ?

ആളുകളുടെ ആക്രാന്തമാണോ
ആൾദൈവത്തിന്റെ ആക്രാന്തം ?

ആരാന്റെ ആഘോഷമാണോ
ആരുടെയെങ്കിലും ആഘോഷം ?

ആ................ ആ.................. ?
ആ................ ആ.................. ?
ആ................ ആ..................
ആ................ ആ.................. ?

ഉള്ള(ന/ട)ക്കം

എന്നില്‍
നീ

മണ്ണില്‍
വേരെന്നപോലെ
സഞ്ചാരം

പ്രയാണമെന്നോ
നൃത്തമെന്നോ വിളിക്കാവുന്ന
സന്നിഗ്ദ്ധതയില്‍

വളരുന്നതിന്‍റെയും
പുളയുന്നതിന്റെയും
സമാഹാരം

Thursday, October 16, 2014

കഥാർസിസ്

ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.

പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?

ആഴത്തിന്റെ ഊഴം

പച്ചിലകൾ കുലുക്കിയും
ഉണക്കയിലകൾ വീഴ്ത്തിയും
ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ
കാറ്റിനെ
മരം എന്നതുപോലെ
നമുക്ക്
നമ്മളെ മറന്നാലോ ?

നിൽക്ക്, നമുക്ക്
ആ മരത്തിന്റെ
വേരുകളോട്
ചോദിച്ചുനോക്കാം.

Sunday, October 12, 2014

Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation

ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു.
ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം-
മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട്

കുറച്ച് കഴിയുമ്പോൾ മറ്റവർ ബീഫ് നിരോധിക്കും.
ഞാൻ ഒന്നും മിണ്ടാൻ പോവുന്നില്ല. കാരണം-
മാംസഭക്ഷണം ശരീരത്തിന് നന്നല്ലെന്ന്
പാരമ്പര്യവൈദ്യക്കാരും യോഗാഭ്യാസക്കാരും പറയാറുണ്ട്.

പെണ്ണുങ്ങൾ പാശ്ചാത്യവസ്ത്രമിടുന്നത് നിരോധിച്ചേക്കും.
ഞാൻ മിണ്ടേണ്ട കാര്യമില്ല. കാരണം-
പെണ്ണൊരുമ്പെട്ടാൽ കുഴപ്പമാണെന്ന്
സീരയലിലും കോമഡിയിലുമെല്ലാം നമ്മൾ കാണുന്നതല്ലേ?

ഭിന്നമതക്കാർ തമ്മിൽ പ്രേമിക്കുന്നതിന് നിരോധനം വരും.
ഞാനെന്തിന് മിണ്ടണം ? കാരണം-
പ്രേമമൊക്കെ സിനിമയിലേ പാടുള്ളൂ എന്ന് ആർക്കാണറിയാത്തത് ?

അവസാനം...., ഏയ് ഇല്ല,
എന്നെയൊന്നും ആരും നിരോധിക്കില്ല
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല. പിന്നെയല്ലേ.. ?

അളവ്

നിങ്ങളെ
കണ്ടില്ലെന്ന്‍ നടിക്കാനുള്ള
ലോകത്തിന്റെ
ശുഷ്കാന്തിയെ നോക്കുക.
ഉറ്റുനോക്കി
ഉറ്റുനോക്കിയതിനെ
അളന്നെടുക്കാന്‍
മനസ്സുവെയ്ക്കുക

അത്രയുമാണ്
നിങ്ങളുടെ
അകംജീവിതത്തിന്‍റെ
ആഴം,
അഴിവ്,
അഴക്,
ആശ്ചര്യങ്ങള്‍

തീരുമാനം

ഒരാള്‍
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു

വിഷം വാങ്ങാന്‍
കീടനാശിനിക്കടയില്‍ ചെന്നു

ചെടികള്‍ക്കടിക്കുന്നതോ
ചുവരുകളിലടിക്കുന്നതോ വേണ്ടതെന്ന്
കടക്കാരന്‍ ചോദിച്ചു

അയാള്‍ ചെടികള്‍ക്കുള്ളത് വാങ്ങി
പുറത്തിറങ്ങി

അപ്പോള്‍
ഏതായാലും ഒരുപോലെന്നിരിക്കെ
എന്തിനാവും
ചെടികള്‍ക്കുള്ളത് തിരഞ്ഞെടുത്തതെന്ന്
അയാള്‍
ആലോചിച്ചതായി അറിയാം

ആത്മഹത്യ
പിന്നത്തേക്ക് മതിയെന്ന്‍
അയാള്‍ തീരുമാനിച്ചിട്ടുണ്ടാവുമോ ?

ടാബ്ലോ

എല്ലാവര്‍ക്കും
ഓരോരോ ജീവിതങ്ങളുണ്ട്
എന്ന വിഷയത്തിലുള്ള
ഒരു ടാബ്ലോ ആണ്
നമുക്ക് രണ്ടാള്‍ക്കും
അങ്ങോട്ടുമിങ്ങോട്ടുമുള്ള
ഇഷ്ടക്കേട്

വിരഹരസതന്ത്രം

നിന്‍റെ
അഭാവത്തിന്‍റെ
അണുകേന്ദ്രമാണ്
ഞാന്‍

അനുകരണം

തന്നെത്തന്നെ
അനുകരിക്കണമെങ്കിലും
അനുകരിക്കാതിരിക്കണമെങ്കിലും
അവനവന്‍റെ വിശദാംശങ്ങള്‍
അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം
ആളുകള്‍
തന്നെത്തന്നെയിങ്ങനെ
ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കുന്നത്
അതിനുവേണ്ടിയുമാവാം

ആയതിനാല്‍

1
സ്നേഹം
മരണത്തിന്‍റെ
ഇന്ദ്രിയമാണ്

2
മനസ്സ്
നശ്വരതയുടെ
കീബോര്‍ഡാണ്

3
ജീവിതം
ജീവിതത്തിന്‍റെ
റണ്ണര്‍ അപ്പാണ്

4
1, 2, 3 എന്നിവ
സത്യവും നുണയുമാണ്

ചുരുക്കത്തില്‍

രക്തരൂഷിതവും
ശബ്ദായമാനവുമായ
നിസ്സംഗത

കവിത

മൌനം
മെനയുന്ന
മാരക വിനിമയം

പുല്‍ക്കൊടികള്‍

ഒരു ദിവസം
കൊടുംകാടിനുള്ളിലെ
പുല്‍ക്കൊടി
പാര്‍ലമെന്‍റ് മുറ്റത്തെ
പുല്‍ക്കൊടിക്ക്
'ഈ നശിച്ച മനുഷ്യര്‍'
എന്നൊരു സന്ദേശം
മണ്ണിനടിയിലൂടെ
കൊടുത്തുവിട്ടു
മനുഷ്യര്‍ക്ക് അത്
റിക്ടര്‍ സ്കെയിലില്‍ മാത്രം
മനസ്സിലായി

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ

1
നീയില്ലാതെ ഞാനില്ലെന്ന്
നാളെ ഒരാളോട്
പറയണമെന്നുറച്ചപ്പോള്‍
നെഞ്ചില്‍നിന്നൊരു തരിപ്പ്
തലയിലേക്ക് പടര്‍ന്നതിന്റെ
ഉള്ളനക്കം അടക്കിപ്പിടിച്ച്
ഒരു പെണ്‍കുട്ടി
വാതിലിന്നപ്പുറത്ത് ചുവന്നിരുളുന്ന
സന്ധ്യയിലേക്ക് നോക്കിനിന്നു

2
അതേ സന്ധ്യയില്‍
തെരുവോരത്തൊരാള്‍
ഇന്നത്തെപ്പോലെയാവില്ല നാളെയെന്ന്
തന്നോട് തന്നെ ധൈര്യപ്പെടുത്തി
അത്ര നന്നല്ലാത്ത
അന്നത്തെ വഴിവാണിഭം
പൂട്ടിക്കെട്ടി

3
കുളികഴിഞ്ഞ് മുടിയില്‍ വിരലോടിച്ച്
ടി.വി. നോക്കിയിരിക്കുന്ന
ഒരമ്മയ്ക്ക്
പത്രസമ്മേളനത്തില്‍ നുണപറയുന്ന
മന്ത്രിയെക്കണ്ടപ്പോള്‍
നാണമില്ലേ ഹേ
എന്ന്‍ തോന്നി

4
ഇന്നത്തെപ്പോലെ
നാളെയുമവന്‍ അടിക്കുമെങ്കില്‍
 ‍സ്ലോ ബൌണ്‍സറെറിഞ്ഞ്
ശരിപ്പെടുത്തണമെന്ന്
കളികഴിഞ്ഞ്  വിയര്‍ത്തുവരുന്ന
സ്കൂള്‍കുട്ടി കണക്കുകൂട്ടി

5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി

സ്ഥിതിവിവരം

ഫാസിസത്തെ
പേടിയാണോ ?

അതെ

എത്ര പേടിയുണ്ട് ?

അതിനോടുള്ള
വെറുപ്പിന്‍റെയത്ര

അതെത്രയാണ് ?

ആറടി
എണ്‍പത്തിമൂന്ന് കിലോ
മുപ്പത്തഞ്ച് കൊല്ലം
ഒരു പ്രപഞ്ചം

അര്‍ത്ഥം

ഞാന്‍ എന്നോട്
പറഞ്ഞ/പറയുന്ന
വാക്കുകള്‍ക്കേ
എന്തെങ്കിലും
അര്‍ത്ഥമൊക്കെ ഉള്ളൂ

അല്ലാത്ത പറച്ചിലുകളും
വാക്കുകളും പാട്ടുകളുമെല്ലാം
എന്നോടുള്ള യുദ്ധത്തില്‍
ലോകം തോല്‍ക്കുന്നതിന്‍റെ
പശ്ചാത്തലസംഗീതം
മാത്രമാണ്

സാദ്ധ്യത

അപ്പോള്‍
എന്ത് തോന്നി ?

അവിടെ നടന്നതിനെപ്പറ്റി
മരിക്കുന്നതുവരെ
എഴുതണമെന്ന് തോന്നി.

അതൊന്നും
എഴുതി ആവിഷ്ക്കരിക്കുക
സാദ്ധ്യമല്ലെന്ന്
മനസ്സിലായതിനെപ്പറ്റിയാണോ ?

അതേ എന്ന്‍ തോന്നുന്നു.

Saturday, May 31, 2014

പരിചയം

നന്നായി
പാട്ടുപാടുമായിരുന്നു.
ഇപ്പോളില്ല,
മരിച്ചുപോയി.
ഒറ്റയാവുന്നതിനെക്കുറിച്ചുള്ള
പാട്ടുകളായിരുന്നു ഇഷ്ടം

കാറ്റ്

പലതരം സന്ദര്‍ഭങ്ങളിലായി,
പലതരം പിഴവുകളിലായി,
പലതരം ഇച്ഛാംഭംഗങ്ങളിലായി
വീണുകിടന്നിരുന്ന തന്‍റെ
നെടുവീര്‍പ്പുകളെയെല്ലാം
അയാള്‍
തേടിയെടുത്ത്
അടുക്കിവെയ്ക്കാന്‍ തുടങ്ങി.

ഇലയനക്കിയോ പൊടിപറത്തിയോ
എന്തോ പറയാന്‍ വെമ്പുന്നല്ലോ എന്ന്‍
നിങ്ങളെക്കൊണ്ട് തോന്നിപ്പിച്ച്
ഇതുവഴി കടന്നുപോയ കാറ്റ്
അതില്‍നിന്നുണ്ടായതാണ്.

വിശ്വാസമായില്ലെങ്കില്‍
വേറെ ഒച്ചയൊന്നുമില്ലാത്ത
ഒരു മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരുന്ന്
സ്വന്തം നിശ്വാസം കേട്ടു നോക്കൂ.

ഉറ്റുനോക്കുന്നതിന്റെ ഉപമ

വിളഞ്ഞ് പഴുത്ത്
മഞ്ഞയില്‍ തിളച്ച്
തുടുത്തുനില്‍ക്കുന്നൊരു
ചെറുനാരങ്ങയെ
ആകാവുന്നിടത്തോളം
അടുത്ത് നിന്ന്‍
ചുഴിഞ്ഞ് ചുഴിഞ്ഞ്
ഉറ്റുനോക്കുമ്പോളുള്ളപോലെ,

തൊട്ടൊന്നമര്‍ത്തിയാല്‍
പൊട്ടിത്തെറിക്കാന്‍
സര്‍വ്വസജ്ജമായി നില്‍ക്കുന്ന
അമ്ലവീര്യത്തിന്‍റെ
സൂക്ഷ്മസംഭരണികള്‍,
അവയുടെ
ചുറുക്ക്, ചുണ,
വാസന, വേഗത,
പ്രസരിപ്പ്, പോരിമ,
പുളി, നീറ്റല്‍ ....

പിന്നത്തേക്കെന്ന്
പണ്ടുനമ്മള്‍ മാറ്റിവെച്ച
നമ്മുടെ തന്നെ ജീവിതങ്ങളെ
ആകാവുന്നത്ര അടുത്ത് നിന്ന്‍
നമ്മള്‍ തന്നെ ഉറ്റുനോക്കുമ്പോള്‍

കുന്നുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ആകാശം ഭൂമിയെ
ഉമ്മവെക്കുന്നതിന്‍റെ
തഴമ്പുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ഭൂമി ആകാശത്തിനെ
അള്ളുവെയ്ക്കുന്നതിന്‍റെ
മൂര്‍ച്ചക്കൂര്‍പ്പുകള്‍

(ഒരു ജെ.സി.ബി. ഉടമയുടെ മഹാകാവ്യത്തില്‍ നിന്ന്‍ ചോര്‍ന്നുകിട്ടിയത്)

ഞാൻ

രാത്രിയുടെ
ദിവാസ്വപ്നമാണ്
പകൽ

ഞാൻ
ഇതുപോലെ എന്ന്
അതിൽ
വിചാരിക്കപ്പെടുന്നു

Sunday, February 09, 2014

പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍

(1)
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?

(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?

(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?

(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?

(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്‍
ചിരിച്ചിട്ടില്ലേ ?

Thursday, February 06, 2014

കാണ്മാനില്ല

ബസ്സ് സ്റ്റോപ്പിലെ ഭിത്തിയില്‍
കാണ്മാനില്ല എന്നൊരു നോട്ടീസ്

അതിന്‍റെ ഫോട്ടോ(?) ഉള്ള ഭാഗം
ആരോ കീറിയിരിക്കുന്നു

ആളിനെയോ വളര്‍ത്തുമൃഗത്തിനെയോ
വാഹനത്തെയോ കാണാതായതിന്‍റെയാവും

എന്നെക്കാണാനില്ല എന്ന
എന്റെ ആവലാതി ഓര്‍മ്മവന്നു

ഇതേ നോട്ടീസ് നിങ്ങളോട്
എന്നിലൂടെ ഒന്നും
പറയുന്നില്ലെന്ന്
വിചാരിക്കാനാവുന്നില്ല

ഒരുപക്ഷേ, കാണ്മാനില്ല എന്നുമാത്രം
മനസ്സിലാവുകയും പ്രതികരിക്കുകയും ചെയ്യുന്ന
ഒരു ഘടാഘടിയന്‍ തലച്ചോറാണ് ലോകം,
അതിലേക്ക് മിടിക്കുന്ന നാഡീകോശങ്ങളാണ്
ഓരോ നിമിഷങ്ങളും എന്നൊക്കെയാണ്

കുറച്ച്

കുറച്ച് ദൂരെനിന്നാണ്
എന്നതിലെ
കുറച്ച് - ന് ഉള്ള
സ്വാതന്ത്ര്യത്തിലേക്കാണ്
ജീവിക്കേണ്ടത്

കുറച്ച് പാടാണെന്നറിയാം
എന്നാലും ...

വാക്കും ഞാനും

ദാ നോക്ക് എന്ന്‍
കരയുന്ന കൈക്കുഞ്ഞിന്
ആകാശത്തെ ചന്ദ്രനെയോ
റോഡിലോടുന്ന കാറിനെയോ
മ്യാവൂവിനെയോ ഭൌ ഭൌവിനെയോ
ചൂണ്ടിക്കാണിച്ചുകൊടുക്കുന്നപോലെ

ചില വാക്കുകള്‍ക്ക്
ഞാന്‍
ഉള്ളിലെ ആള്‍ത്തിരക്ക്
കാണിച്ചുകൊടുക്കുന്നു

മറ്റെല്ലാം മറന്ന്
വാക്ക് അപ്പോള്‍
ഒരു കൌതുകത്തിലേര്‍പ്പെടുന്നു

മാറ്റിവെയ്ക്കപ്പെട്ട
കരച്ചിലിന് പിന്നീട്
കാലത്തോടൊപ്പം
രഹസ്യമായി പ്രായമാവുന്നു

ΔxΔp ≥ h/4π*

ആവശ്യത്തിലധികം
വാതിലുകളുള്ള
ഒരു ചുവരാണ്
എന്റെ സ്നേഹം

വാതിലുകളോരോന്നും
അകത്തുനിന്നോ

പുറത്തുനിന്നോ
ആർക്കുവേണമെങ്കിലും
തുറക്കാവുന്ന വിധത്തിൽ
പൂട്ടുകളില്ലാതെ
നിർമ്മിക്കപ്പെട്ടിരിക്കുന്നു

അകത്താര്
പുറത്താര്
എപ്പോൾ
എവിടെ
എങ്ങോട്ട്
എത്ര വേഗത്തിൽ
എന്നീ ആശയങ്ങളുടെ
സാംഗത്യത്തെ

അത്
അനുനിമിഷം
റദ്ദ് ചെയ്യുന്നു

അതിന് സ്തുതി

                                                          * Uncertainty Principle ന്റെ സൂത്രവാക്യം

നല്ലതല്ലേ ?

'നിന്നെപ്പൊലൊരുത്തൻ എന്തെങ്കിലും
വിചാരിച്ചിട്ടോ വിചാരിക്കാതിരുന്നിട്ടോ
പറഞ്ഞിട്ടോ പറയാതിരുന്നിട്ടോ
എഴുതിയിട്ടോ എഴുതാതിരുന്നിട്ടോ
പ്രസിദ്ധീകരിച്ചിട്ടോ പ്രസിദ്ധീകരിക്കാതിരുന്നിട്ടോ
ഇവിടെ ഒരു ചുക്കും സംഭവിക്കുകയില്ല'

'ഒരു സംശയം,
ഈ ചുക്ക് ഒരു വസ്തുവല്ലേ ?
അതെങ്ങനെയാണ്‌ സംഭവിക്കുക ?'

'അത് ഞാൻ ആലങ്കാരികമായി
പറഞ്ഞതാണ്. '

'ഓ, അപ്പോൾ ആലങ്കാരികമായി
ചിലതൊക്കെ സംഭവിക്കുന്നുണ്ടല്ലേ?
അത് നല്ലതല്ലേ?'

ഇപ്പോൾ

പിന്നീടൊരുകാലത്ത്
ആത്മഗതങ്ങളുടെ
അധോലോകത്തിൽ

അനങ്ങിയാൽ
കാഞ്ചിവലിക്കേണ്ട സീനിൽ
എനിക്കെതിരെ
വന്നുപെടുന്നതിന് മുൻപ്

നിമിഷമേ,
ഇപ്പോഴത്തെ ഈ നിമിഷമേ,
എനിക്ക് വേണ്ടപ്പെടുവാൻ
നീ എന്തെങ്കിലും ചെയ്യ്.

ഓർമ്മ വന്നിട്ട്
വെറുതെ വിടണ്ടേ
അപ്പോൾ ?